Wednesday, March 11, 2009

വേനല്‍ മഴ
ചൂടാറും മുമ്പെ വിളമ്പിയ ചോറിന്‍
ചൂടേറ്റ്‌ വാടിയ വാഴയിലയ്‌ക്ക്‌
പളളിക്കൂട മുറ്റത്തെ മരച്ചുവട്ടില്‍
ഉച്ചയൂണ്‍ നേരത്ത്‌ തഴുകിയെത്തിയ
കാറ്റിന്റെ മണം.

വേനല്‍ മഴയുതിര്‍ന്ന്‌ വീണ്‌
പൊടിമണ്‍ തരികളില്‍ നിന്നുയര്‍ന്ന
പുകയും, മണ്ണിന്റെ മണവും.
തുന്നിയ കുടയുടെ സൂചിപ്പഴുതിലേ
കിനിഞ്ഞിറങ്ങിയിറ്റിയ തുളളി
മഴയുടെ കുളിരും.

വേനല്‍ മഴ കനത്ത്‌
കാര്‍മൂടിയ മേഘപഥം,
മുഴങ്ങും ദേവഗര്‍ജ്ജനം.
നിര്‍ദ്ദയം,കര്‍ക്കശം
ഉരുകിയൊലിച്ചില്ലം തകര്‍ക്കെ
ശറപറ കോരിച്ചൊരിയും കാര്‍മുകില്‍,
തറപറ്റിച്ച മോന്തായം
തകര്‍ന്നുടഞ്ഞ കല്‍ചുമരുകള്‍

ഓര്‍ക്കുമ്പോള്‍ വീണ്ടും
തുന്നിയ കുടയുടെ സൂചിപ്പഴുതിലേ
കിനിഞ്ഞിറങ്ങിയിറ്റിയ തുളളി
മഴയുടെ കുളിര്‌

No comments:

Post a Comment