Wednesday, March 11, 2009

പാര്‍ട്ടികള്‍
നാട്ടിലെത്രയാണ്‌ പാര്‍ട്ടികള്‍
ഒന്നും രണ്ടും മൂന്നുമല്ല.
കിളിരൂരും കവീയൂരും
എന്തോ ചീഞ്ഞൊടുങ്ങിയതും
സന്യാസി വേഷത്തില്‍ പാര്‍ട്ടിക്കാര്
‍പ്രസ്ഥാവനയുടെ പുകിലുയര്‍ത്തി,
പ്രതികളിലാര്‍ക്കും ഞങ്ങടെ കൊടിയുടെ നിറമല്ലെന്ന്‌
പാമോയില്‍, ലാവ്‌ലിന്‍
അഴിമതിയെക്കുറിച്ച്‌ ചര്‍ച്ചായോഗം.
അധികാര വ്യവസ്ഥയെ എങ്ങനെയത്‌ കാര്‍ന്നു തിന്നുന്നുവെന്ന്‌
സെമിനാര്‍ പൊടിപൊടിച്ചു.
വേദിയും കൊടിയും മാറി പരിപാടികള്‍ തിമിര്‍ത്തു പെയ്‌തു.
കലാപം കൊടിയുയര്‍ത്തി പൊടി പടര്‍ത്തി
ജനം ഉറക്കെച്ചോദിച്ചു
ഇറ്റി വീണ രക്തത്തിന്റെ നിറമെന്തെന്ന്‌.
വാള്‍പിടിയില്‍ ഉണങ്ങിയുറച്ച രക്തപ്പാടിലേക്ക്‌
കിനിഞ്ഞിറങ്ങിയ വിയര്‍പ്പ്‌ തുളളിക്ക്‌
ചുവപ്പ്‌ നിറമല്ലെന്ന്‌,
പച്ച നിറമല്ലെന്ന്‌,
കാവി നിറമല്ലെന്ന്‌.
പാര്‍ട്ടിക്കാര്‍ അവസാനം
കയ്യേറ്റക്കാര്‍ കാട്ടിലുണ്ടെന്നറിഞ്ഞ്‌
തെരുവിലും , ചാനലിലുമവര്‍വിളിച്ചു പറഞ്ഞു.
പിടിച്ച്‌ കെട്ടിന്‍ അവരെ,
കണ്ടുകെട്ടിന്‍ സര്‍ക്കാര്‍ വകകള്‍.
കലാപത്തിലും കയ്യേറ്റത്തിലും
വാണിഭത്തിലുമൊന്നും ഞങ്ങളില്ലെന്ന്‌ പാര്‍ട്ടിക്കാര്
‍കൂരയില്‍ തപ്പി, കുമ്പിള്‍ കാട്ടി
കോരന്‍മാര്‍ പറഞ്ഞു; ഇവിടെയുമില്ലെന്ന്‌.
നമുക്ക്‌ നമ്മെ നോക്കുന്ന പാര്‍ട്ടികളില്ല!!`അഴിമതിക്കാരില്ലാത്ത'
`കയ്യേറ്റക്കാരില്ലാത്ത'
`വാണിഭക്കാരില്ലാത്ത'
`കാപാലികരില്ലാത്ത' പാര്‍ട്ടികളേ ഉള്ളൂ!!

ആശ

നിവര്‍ത്തിയാല്‍ നിവരാത്ത പുസ്‌തകങ്ങളും,

തള്ളിയാല്‍ തുറക്കാത്ത വാതിലുകളും,

നാക്കിനു വഴങ്ങാത്ത വാക്കുകളും,

ചവച്ചാല്‍ അരയാത്ത അപ്പങ്ങളുമാണെനിക്കിഷ്‌ടം.

ഉണങ്ങിക്കരിഞ്ഞ മരങ്ങള്‍ കാണാനെന്ത്‌ ചന്തം!

പൊട്ടിപ്പൊളിഞ്ഞ റോഡുകളും,

തകരാനായ പാലങ്ങളും.

മടിയനായ കുട്ടിയും,കുടിയനായ അച്‌ഛനും,

മയമില്ലാത്ത മാതൃത്വം,അസൗമ്യ കളത്രം.

അഴിമതിക്കാരനധികാരി,അസൂയക്കാരനാമയല്‍ക്കാരന്‍,

കൂറില്ലാത്ത കൂട്ടുകാരന്‍.

വിശപ്പ്‌ നിറഞ്ഞ വയറുകള്‍.

ഒഴുക്കു നിലച്ച ഓലികള്‍.

അഴുക്ക്‌ നിറഞ്ഞ അങ്ങാടി.

തെളിയാത്ത വിളക്കുമാടങ്ങള്‍.

കയറില്‍ തൂങ്ങിയവനെ,

വിഷനീര്‍ കുടിച്ചവനെ,

ഓര്‍ത്തെന്തിന്‌ ദുഃഖിക്കുന്നു ?

വരണ്ടുണങ്ങിയ വയലുകള്‍ക്ക്‌ തീ കൊളുത്തിയവന്‍ മഹാന്‍.

വൃത്തമില്ലാത്ത കവിത,തന്തുവില്ലാത്ത കഥ,

ഉടഞ്ഞ കലങ്ങളും,

പൊളിഞ്ഞ പാത്രങ്ങളും,

മഷിയില്ലാത്ത പേനയും.

കൂടാത്ത മുറിവുകളും,

മാറാത്ത വേദനകളും.

കുറിക്കപ്പെടാത്ത ചരിത്രം.

താളം പിഴച്ച ഗീതങ്ങള്‍.

ചൂടില്ലാത്ത വെയിലും,

ഇരുട്ടില്ലാത്ത രാത്രിയും.

യുദ്ധങ്ങള്‍ തുടരട്ടെ.......

അധിനിവേശം കൊഴുക്കട്ടെ........

ആര്‍ത്തി അതിരുകള്‍ പൊളിക്കട്ടെ......

ഭൂമി കീഴ്‌മേല്‍ മറിയട്ടെ...........

തകരട്ടെ സര്‍വ്വവും.................

ഉയിരെടുക്കട്ടെയീ അണ്‌ഠകടാഹത്തില്‍

പുതിയൊരു ഭൂമിയും, മനുഷ്യനുമെന്ന്‌

ആരും ആശിച്ച്‌ പോകരുത്‌!!

വേനല്‍ മഴ
ചൂടാറും മുമ്പെ വിളമ്പിയ ചോറിന്‍
ചൂടേറ്റ്‌ വാടിയ വാഴയിലയ്‌ക്ക്‌
പളളിക്കൂട മുറ്റത്തെ മരച്ചുവട്ടില്‍
ഉച്ചയൂണ്‍ നേരത്ത്‌ തഴുകിയെത്തിയ
കാറ്റിന്റെ മണം.

വേനല്‍ മഴയുതിര്‍ന്ന്‌ വീണ്‌
പൊടിമണ്‍ തരികളില്‍ നിന്നുയര്‍ന്ന
പുകയും, മണ്ണിന്റെ മണവും.
തുന്നിയ കുടയുടെ സൂചിപ്പഴുതിലേ
കിനിഞ്ഞിറങ്ങിയിറ്റിയ തുളളി
മഴയുടെ കുളിരും.

വേനല്‍ മഴ കനത്ത്‌
കാര്‍മൂടിയ മേഘപഥം,
മുഴങ്ങും ദേവഗര്‍ജ്ജനം.
നിര്‍ദ്ദയം,കര്‍ക്കശം
ഉരുകിയൊലിച്ചില്ലം തകര്‍ക്കെ
ശറപറ കോരിച്ചൊരിയും കാര്‍മുകില്‍,
തറപറ്റിച്ച മോന്തായം
തകര്‍ന്നുടഞ്ഞ കല്‍ചുമരുകള്‍

ഓര്‍ക്കുമ്പോള്‍ വീണ്ടും
തുന്നിയ കുടയുടെ സൂചിപ്പഴുതിലേ
കിനിഞ്ഞിറങ്ങിയിറ്റിയ തുളളി
മഴയുടെ കുളിര്‌

വരയിട്ട നോട്ടുബുക്ക്‌

വിജ്ഞാനത്തിന്റെ സമാന്തര രേഖകളിലേക്ക്‌
അവന്‍ നിര്‍ന്നിമേഷനായി നോക്കി.
എല്ലാ വരയ്‌ക്കും ഒരേ വലുപ്പം,ഒരേ നീളം
എല്ലാം തുല്യ അകലത്തില്‍ ബന്ധിതം!
എഴുതി തുടങ്ങിയത്‌ വരയും മാര്‍ജിനു
മില്ലാത്ത സ്‌ളേറ്റിലായിരുന്നു.
പാഠ പുസ്‌തകം ചേര്‍ത്ത്‌ വെച്ച്‌ അവന്‍
സ്വന്തമായാണ്‌ മാര്‍ജിന്‍ വരച്ചത്‌
പിന്നെ ഇഷ്‌ടം പോലെ അവിടെയും ഇവിടെയും
അക്ഷരങ്ങള്‍ കുറിച്ചു,
ചേട്ടനോ ചേച്ചിയോ വഴക്കു പറഞ്ഞില്ല,
കുസൃതിയുടെ കൂട്ടക്ഷരങ്ങള്‍ നോക്കി അവര്‍ പുഞ്ചിരി തൂകുക മാത്രം ചെയ്‌തു.
മാര്‍ജിന്‌ പുറത്തേക്ക്‌ വഴിഞ്ഞും, വരകള്‍ക്കടിയിലേക്ക്‌
വഴുതിയും നിന്ന ചില അക്ഷരങ്ങളെച്ചൊല്ലി
പേന പിടിച്ച കൈയ്യില്‍, വാദ്യാരുടെ ചുരല്‍ പ്രഹരം,
ട്യൂഷന്‍ മാഷും, വീട്ടുകാരും വഴക്കു ശരം.
സ്‌കൂളിന്‌ പുറത്ത്‌ കടന്നതില്‍ പിന്നെ
വരയില്ലാത്ത നോട്ടുബുക്കുകള്‍ മാത്രമായി അവന്‌.
നിനവ്‌ പോലെ, നിനച്ചേടത്ത്‌
എഴുതിയും വരച്ചും വികൃതികള്‍ കാട്ടി.
വരയും കുറിയും നോട്ടു ബുക്കിലെന്നല്ല
ജീവിതത്തിലും മാഞ്ഞുപോയ്‌....
ആരും ചീത്ത പറഞ്ഞില്ല, ശാസിച്ചില്ല.
രൂക്ഷമായും പരുഷമായും നോക്കുക മാത്രം ചെയ്‌തു

ഉറക്കം

ഇരുട്ടിന്റെ പുതപ്പ്‌ വലിച്ച്‌ കീറി

നഗരത്തെ വിളിച്ചുണര്‍ത്തിയ

സുര്യ വര്‍ഷം കരിച്ചു കളഞ്ഞത്‌

തിണ്ണയുറക്കിന്റെ മോഹസ്വപ്‌നങ്ങളെയാണ്‌

വിലകൊടുത്താല്‍ കിട്ടുന്നത്‌

മെത്ത മാത്രമെന്ന്‌, മൊഴി

കൊട്ടാരങ്ങളില്‍ നിശ പൂക്കുന്നത്‌

മയക്കു ഗുളികക്ക്‌ വീര്യം കൂടുമ്പോഴാണത്രെ.

ഉണര്‍ച്ചയില്‍ ഉറക്കം സ്വപ്‌നം കാണുന്നവ

ര്‍ജീവിതത്തിന്‌ പുതിയ തത്വങ്ങള്‍ തേടട്ടെ,

ഭണ്‌ഡാരക്കുറ്റി

ചീറിയോടും വണ്ടിയില്‍ നിന്ന്‌
വാതില്‍ തുളയിലേ നീട്ടിയ
കൈ
എറിഞ്ഞ്‌ കൊടുത്ത അഞ്ചു രൂപ നാണയം
കൊറിച്ചെടുക്കാന്‍ കഴിയാതെ
ഭണ്‌ഡാരക്കുറ്റി.
യാത്രാ സാഫല്യത്തിന്‍ ധൂതുമായ്‌
പറന്ന്‌ പറന്നാ നാണയത്തുട്ട്‌
കണ്ണ്‌ കാണാതെ ഭണ്‌ഡാരക്കുറ്റിയില്‍
തലയിടിച്ചുതിര്‍ന്ന്‌ വീണത്‌
യാചകപ്പാത്രത്തിന്റെ
ശൂന്യമൈതാനത്തില്‍.
വെളിച്ചം വറ്റിയ കണ്ണുമായി യാചകന്
‍നാണയമുടക്കിയ കൂറ്റ്‌ കേട്ട്‌
ഭോജന സായൂജ്യത്തിന്‍ ആത്മഹര്‍ഷത്താല്
‍ഇരുണ്ട ലോകത്തിന്‌
പുഞ്ചിരിയുടെ നിലാവ്‌ പകര്‍ന്നു.
മഴ
വഴിപിരിഞ്ഞ്‌ വേര്‍തിരിഞ്ഞ്‌
പുനസമാഗമത്തിന്‍ പ്രതീക്ഷകളെ വെടിഞ്ഞ്‌
ഒളിവെട്ടും മരീചികപോല്‍ ദൂരക്കാഴ്‌ചയേകും പാതയോരത്ത്‌
അപ്രതീക്ഷിതമായെത്തിയ കാറ്റിന്‍
മണമുടക്കിയ തോന്നലുകളെ വഹിച്ച്‌
കുട്ടിക്കാലത്തിന്‍ ഓര്‍മ്മയായ്‌
ശിരസ്സിലെ കൂടിയമുറിവിലൂടെമഴത്തുളളികള്‍
മുടിയിഴയുടെ മെഴുക്കുപുരണ്ടഇടവഴിയിലൂടെ
ചെറുതായൊലിച്ചിറങ്ങിസ്വപ്‌നത്തിലെത്തിയത്‌
മരുഭൂമിയില്‍ പ്രളയം വിതച്ചകരിമുകിള്‍ പാളികള്‍ തന്നെ.